ബൂലോകത്തുനിന്ന് ഒരു പുസ്തകം കൂടി - ചിലന്തി - സിമി ഫ്രാന്‍സിസ് നസ്രേത്ത്


സജീവ് എടത്താടന്റെ ‘കൊടകരപുരാണ’ത്തിനും രാഗേഷ് കുറുമാന്റെ ‘യൂറോപ്യന്‍ സ്വപ്നങ്ങള്‍’ക്കും വിഷ്ണുമാഷ്ടെ ‘കുളം+പ്രാന്തത്തി’ക്കും ശേഷം ബൂലോകത്തു നിന്നും ഒരു പുസ്തകം കൂടി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സിമിയുടെ ‘ചിലന്തി’ എന്ന 28 കഥകളുടെ സമാഹാരമാണ് ഇന്ന് (October- 27, തിങ്കളാഴ്ച്ച) കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ വെച്ച് പ്രകാശിതമാകുന്നത്.

സിമിയുടെ കഥകളിലെ ഏറ്റവും മെച്ചമെന്നു തോന്നിയിട്ടുള്ളത് കഥകളിലെ അമച്വറിസമാണ്. കഥയിലെ കഥയില്ലായ്മകളും ജീവിതത്തിലെ ആഴമില്ലായ്മയും ഒത്തുപോകുന്നപോലെ തേച്ചുമിനുക്കാത്ത ഭാഷയിൽ കഥപറയുമ്പോള്‍ ഉണ്ടാവുന്ന ഒരു തിളക്കം. ഉറങ്ങാൻ കിടക്കുമ്പോൾ പറയുന്ന കഥപോലെ അലസമായി പാതി പറഞ്ഞ്, നമ്മെ ഒരുമാതിരി പാതിമുറിഞ്ഞ പാ‍ലത്തിൽ കൊണ്ട് നിർത്തിയപോലെ പ്രൊഫെഷണലിസം ഇല്ലാത്ത എഴുത്ത്. പ്രൊഫെഷണലിസം ഇല്ലായ്മബ്ലോഗ് എന്ന മാധ്യമത്തിന്റെ സന്തതിയാണ്.

തേച്ചുമിനുക്കാത്ത ഭാഷയും അങ്ങനെ തന്നെ. ഇടക്കാലത്ത് കമ്പ്യൂട്ടർ വന്നതോടെ മലയാളം പോയി, ഇനി അതു ചത്തു എന്നൊക്കെ ഒരു മുറവിളി ഉണ്ടായിരുന്നല്ലോ. ഇപ്പോൾ നോക്കൂ സർവത്ര മലയാളം ആകുന്നതിന്റെ തിരക്കിലാണ്. ഇന്റെർനെറ്റും ഇ-മെയിലും ചാറ്റും ഒക്കെ മലയാളത്തിലേക്ക് മാറുന്നു. ഈ ഇടക്കാലത്ത് ഭാഷയ്ക്കുണ്ടായിരുന്ന ഒരു ശീതനിദ്ര; അത് ഈ ഭാഷയിൽ കാണാം. പക്ഷേ അത് പുതിയൊരു വസന്തത്തിലേക്ക് ഉണരും എന്നതിന്റെ ഊർജ്ജവും അതിൽ പ്രതിഫലിക്കുന്നുണ്ട്.

സിമിയുടെ കഥകളെ കുറിച്ചുള്ള പ്രധാന ആക്ഷേപം ഇങ്ങനെ ഫ്ലൂയിഡ് ആയ ഭാഷയെക്കുറിച്ചാണ്. പക്ഷേ ഇതേ ഫ്ലൂയിഡ് ആയ ഭാഷയായിരുന്നു ഒരുകാലത്ത് അത് സംസ്കൃതത്തിന്റെ കയ്യിൽ പെട്ടുപോയിരുന്നപ്പോള്‍ ഉണ്ടായിരുന്ന നാടൻ പാട്ടുകളിലും, കൊയ്ത്തുപാട്ടുകളിലുമൊക്കെ ഉണ്ടായിരുന്നത്. അവിടെ നിന്ന് വളർന്ന്‍ അത് പൊടുന്നനെ ഒരു ഇറക്കത്തിലേക്ക് പോയി. അത് പ്രകടമാണ്. അതിന്റെ സൈഡ് എഫെക്റ്റ് തന്നെയാവും ഈ ഫ്ലൂയിഡ്നെസ്സിനും കാരണം. പക്ഷേ അത് തിരിച്ചുവരുമെന്നും, അതിന്റെ ചിറക് മുളയ്ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്ന മാറ്റങ്ങൾ ഇപ്പോൾ ഉണ്ട്. എത്രപേർക്ക് കമ്പ്യൂട്ടറും ഇന്റെർ നെറ്റും ഉപയോഗിക്കാൻ കഴിയും എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. പക്ഷേ ആ ഒരു ഘട്ടത്തിലേക്ക് വളരുകതന്നെയാണ് പുതിയ വിനിമയ സങ്കേതങ്ങൾ.അതിനനുസരിച്ച് ഭാഷയെ,അല്ലെങ്കിൽ ഭാഷയുടെ നൂലൊഴുക്കിനെ കൊണ്ടുപോകുന്നതിൽ ഈ കഥകൾ പങ്കു വഹിക്കുന്നുണ്ട്. നിരന്തരമായ എഴുത്തും.പരീക്ഷണങ്ങളും ഒരിക്കലും അവസാനത്തെ ഉത്തരമല്ല, ഉത്തരത്തിലേക്കുള്ള വഴിയാണ്. ആ വഴിയാണ് സിമിയുടെ എഴുത്തിന്റെ സവിശേഷത.

“ദിസ് ഓള്‍ കണ്ട്രി ഈസ് ഗോയിങ്ങ് ഇന്‍ ദ് റോങ്ങ് ഡയറക്ഷന്‍, ഈ രാജ്യം മുഴുവനും വിപരീതദിശയിലാണ് ഓടുന്നത്” - രഘു.

കാഴ്ചകളാണ് കഥാകാരന്റെ സഞ്ചാര പഥം. കാഴ്ചകള്‍... മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥമായ കാഴ്ചകള്‍, അവര്‍ കാണാതെ പോയ കാഴ്ചകള്‍, അവഗണിക്കപ്പെട്ട കാഴ്ചകള്‍, സത്യത്തില്‍നിന്ന് അസത്യത്തിലേക്കും തിരിച്ചും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കാഴ്ചകള്‍, കാഴ്ചക്കൊന്നുമില്ലാത്ത ശൂന്യതയില്‍ വരച്ചെടുക്കുന്ന കാഴ്ചകള്‍...ഈ ലോകം മുഴുവനും തെറ്റായ ദിശയിലാണു ചരിക്കുന്നതെന്നു രഘുവിനെക്കൊണ്ടു പറയിക്കുന്ന കഥാകാരന്റെ കാഴ്ചവട്ടം നമുക്കുമുന്നില്‍ വെളിവാക്കുന്നുണ്ട് തന്റെ കാഴ്ചകളിലെ വൈവിദ്ധ്യവും വൈരുദ്ധ്യവുമൊക്കെ.

രഘു. സിമിയുടെ പലകഥകളിലേയും നായക കഥാപാത്രമാണു കക്ഷി. സിമിയുടെ തന്നെ വ്യക്തിത്വത്തിന്റെ ദ്വന്തമെന്നു വിശേഷിപ്പിക്കാം. രഘു കഥയില്‍ വരുമ്പോഴൊക്കെ സിമിയുടെ എഴുത്തിനൊരു പ്രത്യേക ശക്തി വന്നു ചേരുന്നു. അതൊരു പ്രത്യേക തലത്തിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്നു. യാഥര്‍ത്ഥ്യായാഥാര്‍ത്ഥ്യങ്ങളുടെ ഒരു പ്രത്യേക ലോകത്തിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്നു.

സിമിയുടെ പ്രഥമ കഥാ സമാഹാരമായ ‘ചിലന്തി’ യിലും നിറഞ്ഞു നില്‍ക്കുന്നുണ്ട് രഘു. മണിക്കൂറില്‍ നൂറ്റിയെണ്‍പതുകിലോമീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന ഏകദിശയിലുള്ള നാലുവരിപാതയിലൂടെ വായനക്കാരന്റെ മനസിന്റെ വിപരീതദിശയിലേക്ക് വണ്ടിയോടിച്ചു കയറ്റും, അയാള്‍!

കഥാന്ത്യം എന്ന കഥയില്‍ കഥാകൃത്തായ സിമിയും കഥാപാത്രമായ രഘുവും തമ്മില്‍ കണ്ടുമുട്ടുന്നുണ്ട്. രഘുവിനെ കൊല്ലുവാനുള്ള കഥാകൃത്തിന്റെ നിര്‍ദ്ദേശത്തെ അനുസരിച്ചുകൊണ്ടിരിക്കുന്നു മറ്റു കഥാപാത്രങ്ങളായ ഭീമനും ദുര്യോധനനുമൊക്കെ. ‘എനിക്കു മരിക്കണ്ട...എനിക്കു മരിക്കണ്ട... ഭീമാ, ദുര്യോധനാ എന്നെ താഴെയിറക്കൂ എന്ന് പറഞ്ഞു അലറിവിളിക്കുന്നു രഘു. അതോടൊപ്പം സിമിയെ ഓര്‍മ്മപ്പെടുത്തുക കൂടിചെയ്യുന്നുണ്ട്, “സിമീ, നീ ഒന്നും മനസിലാക്കൂ, വായനക്കാരും ഇതു മനസിലാക്കും. ഞാന്‍ നിന്റെ പ്രതിപുരുഷനാണ്. നിന്റെ ആള്‍ട്ടര്‍ ഈഗോ. നിനക്കു നിന്റെ ജീവിതത്തില്‍ ആകാന്‍ കഴിയാത്ത പ്രതിരൂപം. നിന്റെ സ്വപ്നങ്ങളുടെ മൂര്‍ത്തിമദ് ഭാവം...”

കര്‍മ്മബന്ധങ്ങളിലൂടെ വന്നു ചേരുന്ന, എത്ര തൂത്താലും പോകാത്ത, ചില ജന്മ ചോദനകളെ ഓര്‍മ്മിപ്പിക്കുന്നു ചിലന്തി എന്ന കഥ. വലനെയ്യുമ്പോള്‍ ചിലന്തി ഒരു കലാകാരനാണ്. കലാകാരന് കല അവന്റെ ധ്യാനമാണ്. ഏതുകലാ‍കാരനേയും പോലെ ചിലന്തി ആഗ്രഹിക്കുന്നത് തന്റെ കല തനിക്കുചുറ്റുമുള്ള ലോകമാകെ വ്യാപരിപ്പിക്കണമെന്നും അങ്ങിനെ തന്റെ സ്വത്വത്തെ കണ്ടെത്തണമെന്നുമാണ്. എന്നാല്‍ ആത്യന്തികമായി ചിലന്തിവലയുടെ കര്‍ത്തവ്യം ഇരയെ വീഴ്ത്തുക എന്നതാണ്. തനിക്കുചുറ്റിലും വര്‍ണ്ണച്ചിറകു വിരിച്ചു നൃത്തം വെക്കുന്ന പൂമ്പാറ്റയില്‍ അനുരക്തനാകുന്നു ചിലന്തി. അവന്‍ അവളെ ആകര്‍ഷിച്ച് തന്നിലേക്കടുപ്പിക്കുന്നു. എന്നാല്‍ തന്റെ അധമചോദനകളില്‍ നിന്നും മോചിതനാകാത്ത ചിലന്തി തന്റെ മറ്റിരകളെപ്പോലെ പൂമ്പാറ്റയേയും കൈകാര്യം ചെയ്യുന്നു. ഒടുവില്‍ നഷ്ടബോധത്തിലകപ്പെട്ട് അനന്തമായ വേദനയാല്‍ അവന്‍ ഉറക്കെ കരയുന്നു. എന്നാല്‍ മറ്റൊരു പൂമ്പാറ്റയുടെ ഊഴമെത്തുന്നതോടെ അവന്‍ വീണ്ടും പ്രണയാതുരനാകുകയും അവന്റെ ചിലന്തിജന്മത്തിന്റെ അവസ്ഥാന്തരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കയും ചെയ്യുന്നു.

മൂന്നു ഭാഗങ്ങളായിട്ടാണ് ‘പരമേശ്വരന്റെ ജീവിതവും മരണവും’ എന്ന കഥ പറഞ്ഞു പോകുന്നത്. ആദ്യ ഭാഗത്തിലെ പരമേശ്വരനും രണ്ടാം ഭാഗത്തിലെ ഈശ്വരനും മൂന്നം ഭാഗത്തിലെ ദൈവവുമൊക്കെ ഒറ്റയാള്‍ തന്നെയാണ്. ഒരു ചിത്രകാരന്‍. പ്രകൃതിദൃശ്യങ്ങളെ വരച്ച് ബോറടിച്ചപ്പോഴാണ് പരമേശ്വരന്‍ പക്ഷിമൃഗാദികളിലേക്ക് തിരിഞ്ഞത്. അവയും ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ പരമേശ്വരന്‍ കണ്ണാടി നോക്കി തന്റെ തന്നെ രൂപം വരക്കാന്‍ ശ്രമിക്കുകയും ആ രൂപത്തിന് ആദം എന്ന് പേരിടുകയും ചെയ്യുന്നു. പിന്നെ, ആദം, ഹവ്വ, കുട്ടികള്‍... രസകരമായ കഥപറച്ചിലിലൂടെ തുടങ്ങി ഒടുവില്‍ “ഞാനാടാ പട്ടികളെ നിങ്ങളെയെല്ലാം ഉണ്ടാക്കിയത്..” എന്ന് തന്റെ സൃഷ്ടികളെ നോക്കി വിളിച്ചു പറയേണ്ടിവരുന്ന ഒരു പാവം ദൈവത്തിന്റെ നിസ്സഹായതയിലൂടെ കടന്നു പോകുന്നു ഈ കഥ.

പുരാണത്തിലെ പൂതനാമോക്ഷം രസകരമായി, തന്റെ ഭാവനകൊണ്ട് സമ്പുഷ്ടമാക്കി അവതരിപ്പിച്ചിരിക്കുന്ന ‘പൂതന’യെന്ന കഥയും സ്വര്‍ണ്ണകലമാന്‍, പൂത്തുമ്പി തുടങ്ങിയ അതിമനോഹരങ്ങളായ കഥകളും ആണെഴുത്ത്, ഉള്ളിലേക്കു ചൂഴ്ന്നു നോക്കുമ്പോള്‍, നീലിമ, മയില്‍പ്പീലി തുടങ്ങിയ തന്റെ ക്ലാസ് ഹിറ്റുകളും ഏതാനും കുറുങ്കഥകളുമടങ്ങിയ ഈ സമാഹാരത്തെ മലയാള ചെറുകഥാലോകത്തിന് അവഗണിച്ചു കടന്നു പോകാനാവില്ല തന്നെ.

പൂത്തുമ്പി എന്ന കഥയ്ക്ക് സനാതനന്‍ ഒരുക്കിയ വായനകൂടി ഇതോടൊപ്പം കൂട്ടി വായിക്കുക പൂത്തുമ്പി-അഥവാ ജനാലയുടെ താക്കോല്‍ തേടുന്നവര്‍.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍

എഴുത്തുകാരിയും പെണ്ണെഴുത്തും.

വെങ്കലവും കണ്ണാടിയും രണ്ടും ലോഹമാണ്. പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ഒന്ന് കണ്ണാടിയായി മാറുന്നത് എന്ന് ഒരു വചനം കവിതയുണ്ട്. എനിക്ക് കഥ കണ്ണാടിയാവണം. അതില്‍ മുഖം നോക്കുന്ന വായനക്കാരന്റെ കണ്ണില്‍ എനിക്കെന്നെയും കാണാം. കഥയില്‍ എനിക്ക് സത്യത്തിനോടാണ് ചായ്‌വ്, സ്നേഹത്തിനോടല്ല. ഇതെനിക്ക് പ്രധാനമായ ഒരു സംഗതിയാണ്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പല തലങ്ങളിലായി സത്യം വിന്യസിക്കപ്പെടുന്നതായി കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ വാക്കുകളില്‍ കാണുന്നതല്ല പലപ്പോഴും അവയുടെ മനശാസ്ത്രപരമായ സത്യം. മനശാസ്ത്രപരമായതല്ല ദാര്‍ശനികമായ സത്യം. ദാര്‍ശനികമായതല്ല മൌനമായിരിക്കുന്ന സത്യം. ഇങ്ങനെയാണ് കഥയില്‍ മൌനവും എനിക്ക് പ്രധാനമായി വരുന്നത്. വരികള്‍ക്കിടയില്‍ പറയാതെയിരിക്കുന്ന കഥയുടെ ആ തലം സുപ്രധാനമായിത്തീരുന്നത്.
-അഷിത-

എഴുത്തിന്റെ പക്ഷം ചേരല്‍


വായന. സുധാകര്‍ മംഗളോദയത്തിലും ബാറ്റണ്‍ബോസിലും തുടങ്ങി കാനം ഇ.ജെയിലും മുട്ടത്തുവര്‍ക്കിയിലും അവസാനിക്കുന്ന വായന. എം.ടിയിലും സി.രാധാകൃഷ്ണനിലും തുടങ്ങി ആനന്ദിലവസാനിക്കും ചിലത്. വിശ്വസാഹിത്യത്തിലൂടെ മാത്രം കടന്നു പോകുന്ന വായനയുമുണ്ട്. ഇടക്കൊക്കെ ഓരോ കവിതയും ചെറുകഥയും. വായനശാലയിലെ സൂക്ഷിപ്പുപുസ്തകം വായനയെക്കുറിച്ച് ഇത്രയൊക്കെയെ പറയൂ. എഴുത്തുകാരെകുറിച്ചാണെങ്കില്‍ നോവലെഴുത്തുകാരെ കുറിച്ചു മാത്രവും.

ലൈബ്രറിയിലെ സൂക്ഷിപ്പുപുസ്തകത്തെപ്പോലെ തന്നെ പക്ഷം പറയുന്ന സുഹൃത്തുക്കളുണ്ട്. പെണ്ണെഴുത്തിന്റെ പക്ഷം. വേറെ ചിലരാകട്ടെ ദളിതെഴുത്തുകാരെക്കുറിച്ചും പറയുന്നു. എഴുത്തിന് പക്ഷമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ മറുപടി. കഥയുടേയും കവിതയുടേയും ലോകത്തെ പക്ഷപാതപരമായി വേര്‍തിരിക്കേണ്ടതുണ്ടോ എന്നത് ചോദ്യമായി തന്നെ നില നില്‍ക്കുകയും ചെയ്യും. കഥ കണ്ണാടിയാകാതെ, വായനക്കാരന്റെ കണ്ണില്‍ പുകമറ തീര്‍ത്ത് വായുവില്‍ അലിഞ്ഞു തീരും. സത്യമല്ലാതെയിരിക്കുന്ന സത്യത്തെക്കുറിച്ച് വാചാലമാകും.

സാറാജോസഫിന്റെ എഴുത്ത് എടുത്ത് പരിശോധിച്ചാല്‍ അറിയാം പെണ്ണെഴുത്തിലേക്കു തിരിയുന്നതിനുമുമ്പുള്ള അവരുടെ എഴുത്തും ഇപ്പോഴത്തെ എഴുത്തും തമ്മിലുള്ള വ്യത്യാസം. ഒരു ‘ആലാഹയുടെ പെണ്മക്കള്‍’ അല്ലാതെ ഓര്‍മ്മിച്ചു വെക്കാവുന്ന ഒന്നും പുതിയതായി അവരുടേതില്ല.

പ്രകാശം പരത്തുന്ന എഴുത്ത്

വായിച്ചശേഷം ഒന്നുകില്‍ കരയുക അല്ലെങ്കില്‍ ചിരിക്കുക അതുമല്ലെങ്കില്‍ എഴുത്താള്‍ക്ക് ഒരു കത്തെഴുതണമെന്ന് തോന്നിക്കുക, അതിലൊതുങ്ങിയിരുന്ന ചെറുകഥാ വായനയില്‍ നിന്നും കൈ പിടിച്ചുയര്‍ത്തിയത് കഥയിലെ ‘കാലഭൈരവനാ’ണ്. ടി. പത്മനാഭന്‍. എംടിയും കാരൂരുമൊക്കെ ഇല്ലായിരുന്നെന്നല്ല. ഓ.വി വിജയന്റെ ‘കടല്‍ തീര’ത്തെ മറന്നതുമല്ല. ‘പുഴകടന്ന് മരങ്ങളുടെയിടയിലേക്കെ’ത്തിയപ്പോഴെക്കും അത്ര പോരല്ലോ എന്ന് തോന്നാന്‍ തുടങ്ങിയെങ്കിലും നളിനകാന്തിയും മഖന്‍സിങ്ങും ഗൌരിയും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയുമടങ്ങുന്ന മലയാള ചെറുകഥയിലെ ‘പൂച്ചക്കുട്ടികളുടെ വീട്’ ഇടക്കിടെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുക എന്നത് ഓരോ ചെറുകഥാ ആസ്വാദകന്റേയും പതിവുശീലമാകാം.

ചെറുകഥകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോളാണ് എഴുത്തുകാരനേക്കാള്‍ എഴുത്തുകാരികള്‍ വായനയിലേക്ക് സ്ഥിരപ്പെടാന്‍ തുടങ്ങിയത്. മാധവിക്കുട്ടിയും പുതിയ തലമുറയിലെ മാധവിക്കുട്ടിയായ പ്രിയ ഏ.എസും അഷിതയുമൊക്കെ പെണ്ണെഴുത്ത് എന്നതിനേക്കാള്‍ എഴുത്തിലെ വൈകാരികതകൊണ്ടാകണം ആകര്‍ഷിക്കപ്പെട്ടത്. അല്ലെങ്കിലും ഈ മൂന്നെഴുത്തുകാരികളേയും പെണ്ണെഴുത്തിന്റെ ചട്ടക്കൂട്ടിലേക്കൊതുക്കി നിര്‍ത്താന്‍ ആര്‍ക്കാണു കഴിയുക.

അഷിതയുടെ എഴുത്ത്.

അഷിതയുടെ ‘നിലാവിന്റെ നാട്ടില്‍’ എന്ന കഥാസമാഹരത്തിലെ ചില കഥകളെക്കുറിച്ച് കുത്തിക്കുറിക്കാന്‍ പ്രേരിപ്പിച്ചത് ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗ് ഈവന്റാണ്.

സ്ത്രീ വിമോചന സെമിനാറാണ് ‘ശ്രേഷ്ടമായ ചില നുണകള്‍’ എന്ന കഥയുടെ വിഷയം. ശോഭയും കൂട്ടുകാരും സെമിനാറിനു പോരുന്നോ എന്ന് കണ്ണിറുക്കി ചോദിച്ചപ്പോള്‍ ജയകൃഷ്ണന്‍ ചാടിപുറപ്പെട്ടു. കൂടെ ആന്റണിയും. സെമിനാറില്‍ പുരുഷന്മാര്‍ക്കു നേരെ മുനവെച്ച ചോദ്യങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ജയ്കൃഷ്ണനാകട്ടെ അപ്പോള്‍ ശോഭയുടെ പിന്‍‌കഴുത്തിന്റെ ആകര്‍ഷണീയതയില്‍ മുഴുകി ഇരിക്കുകയായിരുന്നു. അതു തന്നെയായിരുന്നു വേണ്ടിയിരുന്നത് ശോഭയ്ക്കും മറ്റ് വിമോചകര്‍ക്കും.

വിമോചനപന്തലില്‍ നിന്നും ജയകൃഷ്ണനും ആന്റണിയും പുറത്തിറങ്ങുന്നത് ഒരു ആള്‍കൂട്ടത്തിലേക്കാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ ഒരു തെരുവുപെണ്ണിനെ അവളുടെ കെട്ടിയവന്‍ തലമുടി കുത്തിപ്പിടിച്ച് കാലു മടക്കി തൊഴിക്കുന്നു. മുലകുടിച്ചുകൊണ്ടിരുന്ന അവളുടെ കുഞ്ഞുമായി അവള്‍ താഴെ വീഴുന്നു. മൈക്കില്‍ പ്രസംഗം ഒഴുകി വരുന്നുണ്ട് - കന്യകയുടെ പുല്ലിംഗം, വേശ്യയുടെ എതിര്‍ ലിംഗം.....നീണ്ട കരഘോഷവും. സത്യത്തിലേക്കിറങ്ങി വരാത്ത വിമോചകരുടെ പുറംപോളിഷിനെ തുറന്നു കാണിക്കുന്നു എഴുത്തുകാരി.

സെമിനാര്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഒരോ പെണ്‍കുട്ടിയുടെ നോട്ടത്തിലും ഉത്കടമായ വൈരാഗ്യം വമിക്കുതുപോലെ. ഓരോ പുരുഷനും തോല്പിക്കപ്പെടേണ്ട എതിരാളിയാണെന്ന പോലെ ക്രുദ്ധമായ ഒരു നോട്ടത്തോടെ ശോഭയും കൂട്ടരും തലവെട്ടിച്ചു കടന്നു പോകുന്നു. ആന്റണിയും ജയകൃഷ്ണനും ആ തിരസ്കാരത്തിന് പകരം വീട്ടാന്‍ തെരുവുപെണ്ണിനെ ബലാല്‍ക്കാരം ചെയ്യുകയും അവള്‍ കുഞ്ഞുങ്ങളോടൊപ്പം ആത്മഹത്യ ചെയ്ത മറ്റൊരു പത്രവാര്‍ത്തയായി മാറുകയും ചെയ്യുന്നു. സമത്വം, സ്വാതന്ത്ര്യം എന്തിന്, ജീവിതം തന്നെയും- ശ്രേഷ്ടമായ നുണകളായി അങ്ങനെയങ്ങനെ രൂപാന്തരം പ്രാപിക്കുകയാണെന്ന് പറഞ്ഞ് കഥാകാരി പിന്‍‌വാങ്ങുന്നു.

ലോകത്തിന് ചില വിടവുകള്‍’ എന്ന കഥയിലെ അഭിരാമിയോട് കൂട്ടുകാരിയായ പാര്‍വ്വതി, വിവാഹം ഒരു ബുദ്ധിമുട്ടിക്കുന്ന ഏര്‍പ്പാടാണെന്നും താനൊരിക്കലും വിവാഹം കഴിക്കുകയില്ലെന്നും ഒരു ഫെമിനിസ്റ്റാകുമെന്നും പറയുന്നത് ഫെമിനിസത്തെ കളിയാക്കുന്ന എഴുത്തുകാരിയുടെ മനോഭാവത്തിന്റെ സാക്ഷ്യമല്ലാതെ മറ്റൊന്നല്ല. രസകരമാണ് അഭിരാമിയുടെ കഥ. മുതിര്‍ന്നവരുടെ ലോകത്തിലെ നുണകളുടെ അനന്തസാധ്യതകളും വൈരുദ്ധ്യത്തിലെ അപാരസ്വാതന്ത്ര്യവും ചുണ്ടനങ്ങാതെ നുണപറയാന്‍ മിടുക്കിയായ അഭിരാമിയെ കൊതിപ്പിക്കുന്നു. മനസിനും വാക്കിനും ഇടയിലൊരു വിടവ്, വാക്കിനും പ്രവൃത്തിക്കും ഇടയില്‍ മറ്റൊരു വിടവ്... മുതിര്‍ന്ന വ്യക്തിയാകുന്നതിന് അത്യാവശ്യം വേണ്ട ഗുണം ഇതാണെന്ന നിഗമനത്തിലെത്തിച്ചേരുന്നു അഭിരാമി.

പതിനാലാം വയസില്‍ അഭിരാമിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന രണ്ടു സുപ്രധാന കാര്യങ്ങളാണ് അവള്‍ക്ക് ആദ്യമായി ഒരു പ്രേമലേഖനം ലഭിക്കുന്നതും അവള്‍ മുതിര്‍ന്നകുട്ടിയാകുന്നതും. ഏകദേശം ആറുമാസം കഴിഞ്ഞപ്പോള്‍ അയല്പക്കക്കാരന്‍ ജസ്‌‌വീന്ദറുമായുള്ള പ്രണയത്തിന്റെ സുഖമമായ പോക്കിന് അവള്‍ ഒരു ട്വിസ്റ്റു കൊടുത്തു. അത് അവന്റെ ആത്മഹത്യാശ്രമത്തില്‍ കലാശിക്കുകയും ആ വാര്‍ത്തയറിയുമ്പോള്‍ -ഞാന്‍ പറഞ്ഞില്ലേ ജാന്വമ്മേ, ഈ ലോകം ഭയാനകമാണെന്ന്? എന്ന നിര്‍വ്വികാരമായ ഒരു ചോദ്യത്തിലൂടെ അവള്‍ എന്നെന്നേക്കുമായി മുതിര്‍ന്നവരുടെ ലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

നിരാശാഭരിതമായ തന്റെ ജീവിതത്തിന്റെ അവസാനകാലഘട്ടത്തില്‍ മഹത്തരമായ ഒരു കഥയെഴുതുന്ന കഥാകാരനാണ് ‘കഥാവശേഷന്‍’ എന്ന കഥയിലെ നായകകഥാപാത്രം. കഥയും കഥാകാരനും തമ്മില്‍ കണ്ടുമുട്ടുന്ന അവസരത്തില്‍ കഥയുടെ ഉജ്ജ്വലമായ മുഖം കണ്ട് താന്‍ എഴുതിയിരുന്നതെല്ലാം കോപ്രായങ്ങളായിരുന്നു എന്ന് കഥാകാരന്‍ മനസിലാക്കുകയും -കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ എന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കുകയും ആ നിമിഷം കഥ അയാളെ ഗാഢമായി ആശ്ലേഷിക്കുകയും ചെയ്യുകയാണ്. അതിനു ശേഷം അയാളും കഥയും ഏത് പൂവ്, ആരുടെ ചില്ല എന്ന് തിരിച്ചറിയപ്പെടാനാകാത്ത വിധം ഒന്നിക്കുകയും അയാള്‍ കഥാവശേഷനാകുകയും ചെയ്യുന്നു.

‘കഥ എഴുതാനുമെഴുതാതിരിക്കാനും കഥ മാത്രമെ കാരണമാകാവൂ’ എന്ന ബോധ്യമായിരിക്കണം തന്റെ ഭാവനയെ സ്വതന്ത്രമായി വിട്ടുകൊണ്ട് മലയാള ചെറുകഥാലോകത്തിലേക്ക് മികച്ച കഥകളെ സംഭാവനചെയ്യാന്‍ കഥാകാരിക്കു കഴിഞ്ഞത്. അല്ലെങ്കിലും, സ്വയം മറന്ന് നൃത്തം ചവിട്ടുമ്പോള്‍ നര്‍ത്തകിയെ കാണാതാകുകയും അരങ്ങില്‍ നൃത്തം മാത്രം അവശേഷിക്കുകയും ചെയ്യുന്നതുപോലെ എഴുതി എഴുതി താന്‍ ഇല്ലാതാകുകയും കഥ മാത്രം അവശേഷിക്കുകയും ചെയ്യണം എന്ന് തന്റെ കഥാജീവിതത്തെക്കുറിച്ച് പറയുന്ന അഷിതയ്ക്കെങ്ങിനെയാണ് അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ട ചിന്തകള്‍ കൊണ്ട് തന്റെ ഭാവനയെ പരിമിതപ്പെടുത്താന്‍ സാധിക്കുക.

വരഫാലം: ഇരുണ്ട മുറികളും ആകാശവും

തുറന്നിട്ട വെളുവെളുത്ത ആകാശവും ഇരുളില്‍ നിന്ന് പരിമിതമായ വെളിച്ചത്തിലേക്ക് തുറക്കാവുന്ന ഇരുണ്ട മുറികളുമൊക്കെ കഥകളിലേയും കവിതകളിലേയും ബിംബങ്ങളാകുന്നത് അകത്തളങ്ങളിലെ ഇരുളില്‍ നിന്ന് വെളിച്ചത്തിന്റെ ആകാശത്തേക്ക് പറക്കാന്‍ കൊതിക്കുന്ന എഴുത്തുകാരുടെ മനസിന്റെ പ്രതിഫലനമാകണം. ഇങ്ങിനെ അകത്തളങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുളിനെ വായനക്കാര്‍ക്ക് വെളിവാക്കുകയും വെളിച്ചത്തിന്റെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കൊതിപ്പിക്കുകയും ചെയ്യുന്നുണ്ട് ബൂലോകത്തെ ചില പുതിയ സൃഷ്ടികള്‍.

മുറി, ഇരുട്ട്, ജനല്‍, കാഴ്ച, തെരുവ്, ആകാശം തുടങ്ങിയവ ബിംബങ്ങളായുള്ള ഏതാനും കഥകള്‍ അടുത്തിടെ കാണുകയുണ്ടായി. ജാ‍ലകത്തിലൂടെ കടന്നുവരുന്ന ആകാശചിത്രം കഥയില്‍ പ്രതിഫലിപ്പിക്കുന്നത് പ്രതീക്ഷയും സ്വാതന്ത്ര്യവാഞ്ഛയുമാണെങ്കില്‍ തെരുവുദൃശ്യം നല്‍കുന്നത് ചിതറിതെറിക്കുന്ന ചോരയുടെ, നഷ്ടപ്പെടുന്ന പ്രതീക്ഷകളുടെ ചിത്രമാണ്. വടവോസ്കിയുടെ നിസഹായത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, സിജിഎഴുതിയ ശ്യാമയുടെ ജാലകങ്ങള്‍ , മനുവിന്റെ ഫയര്‍ഡാന്‍സ് ഇഷ്ടമില്ലാത്ത കുട്ടി, സാക്ഷി തുടങ്ങിയ കഥകള്‍ തുറന്നു വെക്കുന്ന ജാലകങ്ങള്‍ വായനക്കാരനു കാണിച്ചുകൊടുക്കുന്നതും മറ്റൊന്നല്ല.

ബൂലോകത്തിന്റെ കഥാലോകത്തിലേക്ക് കാലെടുത്തുവച്ചിട്ടുള്ള annie യുടെ കഥയില്ലായ്മ എന്ന കഥാബ്ലോഗിലെ ആദ്യകഥയായ ചീട്ടു കൊട്ടാരങ്ങള്‍ വായനക്കാരനുമുന്നില്‍ തുറന്നുവെക്കുന്ന ജനാലയും അതിലൂടെ തെളിയുന്ന ആകാശവും ശുഭപ്രതീക്ഷാകരമാണ്. ആശയം ശുഭപര്യവസായിയല്ലെങ്കിലും.

സാറയെന്ന നായിക വായനക്കാരനോട് നേരിട്ട് കഥ പറയുകയാണ് ഇവിടെ. കഥയിലെ കാഴ്ചകള്‍ കടന്നുപോകുന്നത് ആകാശം, കുറേ മുറികള്‍, പിന്നെയുമാകാശമെന്ന ശ്രേണിയിലാണ്. ആകാശത്താകട്ടെ പറന്നു പോകുന്ന പക്ഷികളും സന്ധ്യയുടെ ചുവന്ന വെട്ടവും വരാനിരിക്കുന്ന സംഭവങ്ങള്‍ക്ക് ബിംബങ്ങളാകുന്നു.ആകാശം..., സ്വാതന്ത്ര്യത്തോടെ പറന്നു പറക്കാന്‍(നടക്കാന്‍ വയ്യ) കൊതിപ്പിക്കുന്ന മോഹലോകം. മുകളിലെ മുറിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശം ഒന്നുകൂടി അടുത്താണ്. താഴെയുള്ള, ഇരുട്ട് കട്ടപിടിച്ച മുറിയില്‍ നിന്ന് തെളിഞ്ഞുകിടക്കുന്ന ആകാശം പ്രതിഫലിക്കുന്ന മുകളിലെ മുറിയിലേക്ക് സാറ പടവുകള്‍ കയറുന്നത് ‘മുകളിലേക്ക്പോയി‘ എന്ന വാക്ക് നമുക്കു തരുന്ന മറ്റൊരര്‍ത്ഥത്തിന്റെ സഫലീകരണത്തിനാകണം. കഥയുടെ ഒടുവില്‍ ‘ഞാനും പറന്നുപോയി’ എന്ന് സാറ പറയുമ്പോള്‍ പെരിങ്ങോടന്റെ ‘ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചു പോക്കിനുള്ള സാദ്ധ്യതകള്‍’ എന്ന കഥയുടെ അന്ത്യവും ആ കഥയ്ക്ക് വെള്ളെഴുത്ത് ഒരുക്കിയ വായനയും നാം അറിയാതെ ഓര്‍ത്തെടുക്കുന്നു.

മുറികള്‍. അകത്തേക്ക്, ഇരുട്ടിലേക്ക് തുറക്കുന്ന വാതിലുകളുള്ള രഹസ്യങ്ങളുടെ തടവറയാണ്. മനുവിന്റെ കിണര്‍ എന്ന കഥയിലേതുപോലെ ഇരുട്ടിലേക്ക്, മുറികളിലേക്ക് സാറയും നമ്മെ കൊണ്ടുപോകുന്നത് അരോചകമായ രഹസ്യകഴ്ചകളിലേക്കാണ്. എന്നാല്‍ എല്ലാ മുറികളും ഒരേ കാഴ്ചയല്ല വായനക്കാരന് നല്‍കുന്നതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ബോര്‍ഡിംഗ്‌ സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ഒരു ഒറ്റ മുറിയും താഴത്തെ നിലയിലെ സാറയുടെ മുറിയും, വീട്ടില്‍ മമ്മയുടെ ഫോട്ടോയുള്ളതും പിന്നീട് ചേച്ചിയേയും അച്ഛനേയും കാണാന്‍ പാടില്ലാത്തരീതിയില്‍ കാണുന്നതുമായ നടുവിലത്തെ മുറിയും ചുവരു മുഴുവന്‍ ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരും നായികമാരും പാട്ടുകാരും നിരന്നുനില്‍ക്കുന്ന എല്‍സയുടെ മുറിയുമൊക്കെവ്യത്യസ്തമായ മാനസികചുറ്റുപാട് നല്‍കുന്നുണ്ട് വായനക്കാരന്.


സാറയെ പറന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങള്‍ ക്ലീഷേയ്ഡാണെന്ന് തോന്നിപ്പിക്കാമെങ്കിലും അധികം കൂട്ടുകാരികളില്ലെന്നും ഉള്ളവര്‍ തന്നെ വലിയ പൌറാണെന്ന് കളിയാക്കുന്നവരാണെന്നും പറയുന്നുണ്ട് സാറ. ചേച്ചിയെ കുറിച്ച് പറയുന്നിടത്ത് സാറയുടെ കോമ്പ്ലക്സുകളും വായനക്കാരന് വ്യക്തമാകുന്നുണ്ട്. അമ്മയില്ലാത്ത സാറയ്ക്കാകട്ടെ അച്ഛനും ചേച്ചിയുമായിരുന്നു എല്ലാം. അവരെക്കുറിച്ച് അവളുടെ മനസിലുണ്ടാകുന്ന മുറിവും അവളുടെ ഒറ്റപ്പെടലും കൂടി ഒരുക്കിയെടുക്കുന്ന കടുത്തമൌനമാകാം പറന്നുപോയതിനുശേഷം സാറ നമ്മോട് പങ്കുവെക്കുന്നത്.

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP